ഐന്‍സ്റ്റൈന്റെ തലവിധി




Albert Einstein മരിച്ചിട്ട് 55 വര്‍ഷം കഴിഞ്ഞു. ഇന്നും അദ്ദേഹത്തിന്റെ ബുദ്ധിയുടെ രഹസ്യം ഒരു പ്രഹേളികയാണ്.

തോമസ്‌ ഹാര്‍വി (Thomas Harvey) ഈ രഹസ്യം ചികഞ്ഞു തന്റെ ജോലിയും മാനവും കളഞ്ഞ ഒരു പതോളജിസ്റ്റ് ആണ്. 2007-ല്‍ തോമസ്‌ ഹാര്‍വി മരിക്കുന്നത് വരെ ഐന്‍സ്റ്റൈന്റെ കൂര്‍മ്മബുദ്ധിയുടെ ഉറവിടം അദ്ദേഹത്തിന് പിടികിട്ടിയില്ല. ഹാര്‍വിയുടെ ആ തിരച്ചിൽ‍, പിന്നീടു തലച്ചോറിന്റെ പ്രവര്‍ത്തനത്തിന്റെ നിര്‍ണ്ണായകമായ വിവരങ്ങള്‍ മനസ്സിലാക്കുന്നതിനു ഏറെ പ്രയോജനപ്രദമായി.

ശാസ്ത്രത്തിനു വേണ്ടി
ഇതൊരു കെട്ടുകഥ പോലെ തോന്നും. മരണപ്പെട്ട ഒരു പ്രതിഭാധനന്‍‍, മോഷ്ടിച്ച ഒരു തലച്ചോർ‍, വില്ലന്‍ മോഷ്ടാവായ ഒരു പ്രാന്തന്‍ ശാസ്ത്രജ്ഞന്‍...

ക്ലൈമാക്സില്‍ ആ മോഷണം അത്ര വല്യ ഒരു ഭ്രാന്ത്‌ ആയിരുന്നില്ല താനും...

ഐന്‍സ്റ്റൈന്‍ എന്ന മഹാപ്രതിഭ 1955 ഏപ്രില്‍ 18 -നു ന്യൂ ജേഴ്സിയിലെ പ്രിന്‍സ്റ്റണ്‍ എന്ന സ്ഥലത്തെ പ്രിന്‍സ്റ്റണ്‍ ആശുപത്രിയില്‍ മരണമടഞ്ഞു. ആ പ്രദേശം പത്രപ്രവര്‍ത്തകരെക്കൊണ്ടും, ശാസ്ത്രകുതുകികളെക്കൊണ്ടും നിറഞ്ഞു. ആ ജീനിയസിന്റെ അടുത്ത് ചില നിമിഷങ്ങള്‍ ഒരൊറ്റ തവണ ചെലവിടാന്‍ വേണ്ടി സാധാരണ ജനങ്ങളും തിങ്ങി നിറഞ്ഞു.

ആ മരണം ഭ്രമാത്മകമായ ഒരു ദിവ്യത്വ പരിവേഷം അന്തരീക്ഷത്തില്‍ പടര്‍ത്തി. ഏതോ വൈദികന്‍ കാലശേഷം ചെയ്തപോലെ.

ചങ്കിടിപ്പോടെയാണ് തോമസ്‌ ഹാര്‍വി തന്റെ ദൗത്യം തുടങ്ങിയത്‌. ഹാര്‍വിയ്ക്കാണ് ഐന്‍സ്റ്റൈന്‍റെ മൃതദേഹം ആട്ടോപ്സി ചെയ്യാന്‍ നിയോഗം കിട്ടിയത്. ആട്ടോപ്സിക്കിടെ സാധാരണ പോലെ തലച്ചോര്‍ എടുത്തുമാറ്റി പരിശോധിച്ചു. എന്നാല്‍ അതു തിരിച്ചു മൃതശരീരത്തിനുള്ളില്‍ വയ്ക്കുന്നതിനു പകരം, ഏതൊ ഒരു ഉള്‍വിളിയാൽ അദ്ദേഹം ഫോര്‍മാല്‍ഡിഹൈഡിന്‍റെ കുപ്പിയില്‍ ആ ബ്രെയിന്‍ നിക്ഷേപിച്ചു.

മൂത്ത മകന്‍ ഹാന്‍സ് ആല്‍ബര്‍ട്ട് തനിക്കു അനുവാദം തന്നിരുന്നെന്നു ഹാര്‍വി പിന്നീട് പറഞ്ഞെങ്കിലും ഐന്‍സ്റ്റൈന്റെ കുടുംബം അതു നിഷേധിച്ചു.

എന്തായാലും ഹാര്‍വിയ്ക്ക് ജോലി നഷ്ടപ്പെട്ടു. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്ഷേപിച്ചു. ശാസ്ത്രത്തോടുള്ള ഉത്തരവാദിത്വം ആണ് തന്റെ പ്രവര്‍ത്തിയുടെ ന്യായീകരണം ആയി ഹാര്‍വി കരുതിയത്.

ഏതെങ്കിലും ന്യൂറോ അനാട്ടമിസ്റ്റ് ആ ബ്രെയിനിന്റെ ബുദ്ധിശക്തിയുടെ ഉറവിടം താഴ്തുറന്നു കണ്ടു പിടിക്കുമെന്ന് അദ്ദേഹം ദൃഡമായി വിശ്വസിച്ചിരുന്നു. അതു കൊണ്ടു ആ ബ്രെയിന്‍ സൂക്ഷിച്ചു വയ്ക്കേണ്ടത് തന്റെ കടമയായി അദ്ദേഹം തീര്‍ത്തും വിശ്വസിച്ചു.

ഐതിഹാസിക ബ്രെയിനുമായി നിരത്തിലൂടെ
മൈക്കിള്‍ പാറ്റെണിറ്റി (Michael Paterniti) എന്ന എഴുത്തുകാരന്‍ ഈ കഥയില്‍ അതീവ തല്പരനായി. 2005-ൽ ഐന്‍സ്റ്റൈന്‍ മരിച്ചു 40 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം ഹാര്‍വിയുമായി സംസാരിച്ചു. അങ്ങനെ ആ ബ്രെയിന്‍ ഐന്‍സ്റ്റൈന്റെ കൊച്ചുമകള്‍ എവെലിനു (Evelyn) തിരിച്ചു കൊടുക്കാന്‍ അവര്‍ തീരുമാനിച്ചു.

എവെലിന്‍ കാലിഫോര്‍ണിയയിലെ ബെര്‍ക്ക്‌ലിയില്‍ ആണ് താമസിക്കുന്നത്.

ഹാര്‍വിയ്ക്ക് 80+ വയസ്സ് കാണും. താമസിക്കുന്നത് പ്രിന്‍സ്റ്റണില്‍ നിന്നും കുറച്ചു മൈലുകള്‍ അകലെ. റെന്റ് ചെയ്ത ഒരു ബ്യുയിക്ക് സ്കൈലാര്‍ക്ക് (Buick Skylark) കാറില്‍ മൈക്കിള്‍ പാറ്റെണിറ്റി ഹാര്‍വിയുടെ വീട്ടില്‍‌ എത്തി. എത്തിയപാടെ ഹാര്‍വി പോകാന്‍ റെഡിയായിരുന്നു.

"അയാള്‍ രണ്ടു ബാഗുകള്‍ കൊണ്ടു വച്ചു", പാറ്റെണിറ്റി പറഞ്ഞു... "ഒന്നില്‍ ഒരു ടപ്പര്‍വെയര്‍ കണ്ടൈനര്‍ (Tupperware container), അതില്‍ അടച്ചുവച്ചിരിക്കുന്നത് ആ വിഖ്യാതമായ ബ്രെയിനും"

ആ ബാഗുകള്‍ കാറിന്റെ ട്രങ്കില്‍ എടുത്തിട്ട് അവര്‍ കാലിഫോര്‍ണിയ ലക്ഷ്യമാക്കി പടിഞ്ഞാറോട്ട് ഡ്രൈവ് ചെയ്തു.

ഈ യാത്രയെക്കുറിച്ച് അയാളുടെ Driving Mr. Albert: A Trip Across America with Einstein's Brain എന്ന പുസ്തകത്തില്‍ പാറ്റെണിറ്റി പറയുന്നുണ്ട്‌.



യാത്രക്കിടയില്‍ തന്റെ നിയോഗം നിറവേറ്റാന്‍ ആ ബ്രെയിനിന്റെ പല കഷണങ്ങള്‍ പല ന്യൂറോ സൈന്റിസ്റ്റുകള്‍ക്കും കൊടുത്തതായി ഹാര്‍വി പറയുന്നുണ്ട്.

പാറ്റെണിറ്റി : "അപ്പൊ, ആ തലച്ചോര്‍ മുഴുവനായും ഇല്ല, കുറെ കഷണിച്ചു കഴിഞ്ഞു, അല്ലേ?"

മരിയന്‍ ഡയമണ്ടും മയോണീസ് ജാറും
പഠനത്തിനു വേണ്ടി ഈ ബ്രെയിന്‍ കിട്ടാന്‍ ആഗ്രഹിച്ചവര്‍ ഏറെയുണ്ട്. കാലിഫോര്‍ണിയയിലെ ബെര്‍ക്ക്‌ലി യൂണിവേഴ്സിറ്റിയിലെ മരിയന്‍ ഡയമണ്ടിനു ഐന്‍സ്റ്റൈന്റെ ബ്രെയിനിന്റെ നാലു ഭാഗങ്ങളില്‍ നിന്നും സാമ്പിള്‍ കൊടുക്കാമെന്നു ഹാര്‍വി ഒരിക്കല്‍ സമ്മതിച്ചു. മാസങ്ങളോളം അവര്‍ കാത്തിരുന്നു. ഒരു വിവരവും ഇല്ല. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മയോണീസ് ജാറില്‍ അവര്‍ക്ക് കുറെ കഷണങ്ങള്‍ കിട്ടി.

1980-തുകളിൽ‍, പൊതുവേ വിചാരിച്ചിരുന്നത് ന്യൂറോണുകളാണ്  തലച്ചോറിലെ എല്ലാ പ്രധാന പ്രവര്‍ത്തനങ്ങളും നടത്തുന്നത് എന്നാണ്. എന്നാല്‍ ഐന്‍സ്റ്റൈന്റെ ബ്രെയിനില്‍ അധികം ന്യൂറോണുകള്‍ ഇല്ലെന്നു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. പിന്നെന്താണ് ആ ജീനിയസിന്റെ ആധാരം?

Astrocytes (അസ്ട്രോസൈറ്റ്സ്)

ഗ്ലയല്‍ സെല്‍ (glial cell) എന്ന ഒരിനം ബ്രെയിന്‍ സെല്ലിലാണ് ഡയമണ്ട് അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചത്. Glia എന്നാല്‍ glue എന്നര്‍ത്ഥം. ന്യൂറോണ്‍സിനെ ഒട്ടിച്ചു വയ്ക്കാന്‍ ഉതകുന്ന വസ്തു എന്നതില്‍ കവിഞ്ഞു വല്യ ധര്‍മ്മം ഒന്നും ഗ്ലയല്‍ സെല്ലുകള്‍ക്കു ഉണ്ടന്നു അന്ന് വിശ്വസിച്ചിരുന്നില്ല.

ഗ്ലയല്‍ സെല്‍സ് ആയ അസ്ട്രോസൈറ്റ്സും (astrocytes) ഒളിഗൊഡെന്‍ഡ്രോസൈറ്റ്സും (oligodendrocytes) ഐന്‍സ്റ്റൈന്റെ ബ്രെയിനില്‍  കൂടിയ തോതില്‍ ഉണ്ടെന്നു ഡയമണ്ട് കണ്ടുപിടിച്ചു. മാത്രമല്ല അവ ബ്രെയിനിലെ ദൃശ്യകല്പനയെയും സങ്കീര്‍ണ്ണമായ ചിന്തയെയും (imagery and complex thinking) സ്വാധീനിക്കുന്ന കോശസമുച്ചയങ്ങളിലാണ്  (tissues) കൂടുതലും കണ്ടത്.

ഈ കണ്ടെത്തല്‍ വളരെ വാര്‍ത്താ പ്രാധാന്യം നേടി.എന്നാല്‍ ഇതു ശരിക്കും ഐന്‍സ്റ്റൈന്റെ ജീനിയസിന്റെ കാരണമാണോ? പിന്നെയും സംശയങ്ങള്‍ ബാക്കി നിന്നു.

ഇതര മസ്തിഷ്കം (The Other Brain)
1990-ൽ, സ്റ്റീഫന്‍ ജെ സ്മിത്ത് എന്ന സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ഗവേഷകന്‍ സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പേപ്പര്‍ ഒരുപാടു ധാരണകള്‍ തിരുത്തി.
  • ന്യൂറോണ്‍സ് വൈദ്യുത ചാര്‍ജും രാസ സന്ദേശങ്ങളും (electric charges and chemical signals) മുഖേനയാണ് സംവദിക്കുന്നത്. വൈദ്യുത ചാര്‍ജുകള്‍ മിസ്സാകാന്‍ സാധ്യത കുറവാണെന്ന് പണ്ടേ ശാസ്ത്രജ്ഞര്‍ക്ക് അറിയാമായിരുന്നു.
  • സ്മിത്ത് സംശയിച്ചത് അസ്ട്രോസൈറ്റ്സിനും communicate ചെയ്യാന്‍ കഴിയും എന്നാണ്. എന്നാല്‍ അവ കെമിക്കല്‍ സിഗ്നല്‍സ് ആണ് ഉപയോഗിക്കുന്നത്. എന്നാൽ കെമിക്കല്‍ സിഗ്നല്‍സ് ആയതുകൊണ്ട് അവയെ കണ്ടെത്താന്‍ വിഷമമാണ്.
  • അസ്ട്രോസൈറ്റ്സ് ന്യൂറോണ്‍സ് സംവദിക്കുന്നത് ഒളിച്ചു നിന്നു കേള്‍ക്കുകയാണോ (evesdropping) എന്നുപോലും സ്മിത്ത് സംശയിച്ചു. എന്നിട്ടു അവയെ ബ്രെയിനിന്റെ മറ്റു ഭാഗങ്ങളിലേക്ക് പുനസംപ്രേക്ഷണം ചെയ്യുകയായിരിക്കാം. അങ്ങനെ മൊത്തം information transfer-ന്‍റെ സ്പീഡ് കൂട്ടാനും മതി.
എലിയുടെ തലയില്‍ നിന്നും എടുത്ത അസ്ട്രോസൈറ്റ്സില്‍ ഈ പരീക്ഷണം സ്മിത്ത് നടത്തി. നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട്സ് ഓഫ് ഹെല്‍ത്ത്‌ (National Institutes of Health - NIH) -ലെ ഡോ. ഡഗ്ലസ് ഫീല്‍ഡ്സ് (Douglas Fields) തന്റെ ലാബില്‍ ഈ പരീക്ഷണം വീണ്ടും ചെയ്തു.

സംവദിക്കുന്ന അസ്ട്രോസൈറ്റ്സ്
ഒരു നക്ഷത്രരാത്രിയിലെ ആകാശത്തെ ദൂരദര്‍ശിനിയില്‍ക്കൂടെന്നപോലെ ഫീല്‍ഡ്സ് ഒരു മൈക്രോസ്കോപ്പില്‍ കൂടി പാത്രത്തിലെ അസ്ട്രോസൈറ്റ്സ് സെല്ലുകളെ സാകൂതം വീക്ഷിച്ചു.

"ഞാന്‍ ഈ പിപ്പെറ്റിലൂടെ ഗ്ലൂട്ടമേറ്റ് (glutamate) എന്ന neurotransmitter (സെല്ലുകള്‍ സിഗ്നല്‍സ് അയയ്ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു) അസ്ട്രോസൈറ്റ്സ് ഡിഷിലേക്ക് ഒഴിക്കാന്‍ പോവുകയാ" അയാള്‍ പറഞ്ഞു. "നമുക്കു നോക്കാം അസ്ട്രോസൈറ്റ്സിന് ആ neurotransmitter-നെ മനസ്സിലാക്കാന്‍ കഴിയുമോ എന്ന്"

ന്യൂറോണ്‍സ് സാധാരണ ഉപയോഗിക്കുന്ന ഒരു രാസസന്ദേശകാരിയാണ് ഗ്ലൂട്ടമേറ്റ്.

ഫീല്‍ഡ്സ് : "ശരി, ഞാന്‍ neurotransmitter ഒഴിച്ചു കഴിഞ്ഞു"

പെട്ടെന്ന് ഫീല്‍ഡ്സ് അസ്ട്രോസൈറ്റ്സിന്‍റെ വീഡിയോ കാണിക്കുന്ന ഒരു കമ്പ്യൂട്ടര്‍ സ്ക്രീന്‍ ചൂണ്ടിക്കാട്ടി തുള്ളിച്ചാടി പറഞ്ഞു...

"ദാ, കണ്ടോ അത്?"അസ്ട്രോസൈറ്റ്സിന്‍റെ ഒരു പടല തീവ്ര നിറത്തിൽ കത്തി നില്‍ക്കുന്നു.

പിന്നെ പതുക്കെ ആ നിറം ആദ്യത്തെ പോയിന്റില്‍ നിന്നും ഓരോ ദിശയിലേക്കും പകര്‍ന്നു പോകുന്നു. ഒരു അസ്ട്രോസൈറ്റില്‍ നിന്നും മറ്റൊന്നിലേക്കു സന്ദേശം കൈമാറുകയാണ്.

"ഒരു പായ്ക്കിംഗ് എന്ന് ഇത്രയും നാള്‍ നമ്മള്‍ കരുതിയിരുന്ന വസ്തു ശരിക്കും ഒരു സന്ദേശവാഹകം ആണ്"

ഈ കണ്ടുപിടിത്തം മസ്തിഷ്കത്തില്‍ ഒളിഞ്ഞു കിടന്ന മറ്റൊരു മസ്തിഷ്കത്തെ ലോകത്തിനു കാട്ടിക്കൊടുത്തു. ഇതേക്കുറിച്ച് ഫീല്‍ഡ്സ് The Other Brain എന്ന ഒരു പുസ്തകം എഴുതിയട്ടുണ്ട്‌.



നിയോഗ സാക്ഷാത്കാരം
ഫീല്‍ഡ്സിന്റെ പുസ്തകം തുടങ്ങുന്നത് ഹാര്‍വിയുടെ മസ്തിഷ്ക മോഷണത്തെ പരാമര്‍ശിച്ചു കൊണ്ടാണ്. ഹാര്‍വിയ്ക്കു ആ ബുക്കു വായിക്കാന്‍ കഴിഞ്ഞില്ല, അദ്ദേഹം 2007-ല്‍ മരിച്ചു. അദ്ദേഹം അത് അറിഞ്ഞിരുന്നെകില്‍ ഏറെ സന്തോഷിച്ചിരുന്നേനെ. തന്റെ കൃത്യം വളഞ്ഞ വഴിയിലാണെങ്കിലും ഒരു കണ്ടെത്തലിനു വഴിമരുന്നിട്ടെന്ന വിചാരത്തിൽ.

എവെലിന്‍ ഐന്‍സ്റ്റൈന്റെ ബ്രെയിന്‍ ഏറ്റെടുത്തില്ല. അവള്‍ക്കു അത് വേണ്ടായിരുന്നു. ഹാര്‍വി അത് പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ പതോളജി വിഭാഗത്തിനു കൊടുത്തു. അത് അവിടെ ഇപ്പോള്‍ സുരക്ഷിതമായിരിക്കുന്നു.


അവലംബം: